Psalms 138

ദാവീദിന്റെ ഒരു സങ്കീൎത്തനം.

1ഞാൻ പൂൎണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും;
ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീൎത്തിക്കും.
2ഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു,
നിന്റെ ദയയും വിശ്വസ്തതയുംനിമിത്തം തിരുനാമത്തിന്നു സ്തോത്രം ചെയ്യും;
നിന്റെ നാമത്തിന്നു മീതെ ഒക്കെയും നീ
നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.
3ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരം അരുളി;
എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈൎയ്യപ്പെടുത്തിയിരിക്കുന്നു.
4യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും
നിന്റെ വായിൻവചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.
5അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും;
യഹോവയുടെ മഹത്വം വലിയതാകുന്നുവല്ലോ.
6യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു;
ഗൎവ്വിയെയോ അവൻ ദൂരത്തുനിന്നു അറിയുന്നു.
7ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും;
എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും;
നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.
8യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും;
യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളതു;
തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
Copyright information for Mal1910